
ലോകരാജ്യങ്ങൾ, പ്രത്യേകിച്ച് അറബ് രാജ്യങ്ങൾ, ഈ നാളുകളിൽ വലിയ രീതിയിലുള്ള യുദ്ധഭീതിയിലും ആശങ്കയിലുമാണ്. ഏതുനിമിഷവും എന്തും സംഭവിക്കാം എന്ന ഉൽക്കണ്ഠ നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു. അനേകം ദൈവപൈതലുകളുടെ ആശ്രയമാണ് അറബ് രാജ്യങ്ങളിലെ ജോലിയും അവിടുത്തെ ജീവിതസാഹചര്യങ്ങളും.
ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇതിനു പിന്നിലുണ്ടെന്നത് നാം പലപ്പോഴും കേൾക്കുന്ന വസ്തുതയാണ്. എന്നാൽ ആ ഭീതി ഇന്ന് അതിന്റെ പരമാവധിയിൽ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ നമുക്ക് സാധിക്കുന്നത് പ്രാർത്ഥിക്കുക എന്നത് മാത്രമാണ്. രാഷ്ട്രത്തലവന്മാരുടെയും സൈനിക നേതൃത്വങ്ങളുടെയും ഹൃദയങ്ങളിൽ ദൈവീക ഇടപെടൽ ഉണ്ടാകുവാൻ നമുക്ക് പ്രാർത്ഥിക്കാം.
നമ്മുടെ പിതാവ് അറിയാതെ ഒന്നും സംഭവിക്കുന്നില്ല.
തിരുവചനം പറയുന്നതുപോലെ, അവൻ അറിയാതെ നമ്മുടെ ഒരു മുടിയിഴ പോലും നിലത്തു വീഴുകയില്ല. വിശ്വസിക്കുക, ഈ പ്രതികൂലങ്ങൾക്കിടയിലും ദൈവം നമ്മെ നിലനിർത്തും. തന്റെ ജനമായ ഇസ്രായേലിന് മുൻപടയായും പിൻപടയായും കൂടെയിരുന്ന് കരുതിയ നമ്മുടെ കർത്താവ്, ഈ പ്രതികൂലാവസ്ഥയിൽ നമ്മെ കൈവിടാതെ നടത്തുവാൻ ശക്തനാണ്. അവനാൽ അസാധ്യമായി ഒന്നുമില്ല. ദൈവം അധികാരികളുടെ ഉള്ളങ്ങളോട് ഇടപെടുമാറാകട്ടെ. മാനുഷികമായി അസാധ്യമായ പലതും ദൈവത്താൽ സാധ്യമാണ്.
സമാധാനം ലോകമെങ്ങും വിളങ്ങട്ടെ.
യേശു പറഞ്ഞു: “എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു.” ആ സമാധാനത്തിൽ നിലനിൽക്കുവാനും പ്രത്യാശയിൽ ഉറയ്ക്കുവാനും ഈ പ്രതികൂല സാഹചര്യം നമ്മെ പ്രാപ്തരാക്കട്ടെ. നമുക്ക് മുൻപായി നടക്കുന്ന ദൈവം ഈ പ്രതികൂലത്തെയും നമുക്ക് അനുകൂലമാക്കി മാറ്റും. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.