
ലോകത്താകമാനം സമാധാനമില്ലാത്ത അന്തരീക്ഷമാണ്. ഇറാൻ – അമേരിക്കൻ യുദ്ധം, ഇസ്രായേൽ – ഇറാൻ യുദ്ധം, യുക്രൈൻ – റഷ്യ യുദ്ധം അതുപോലെ പല രാജ്യങ്ങളിലും കൊടുംമ്പിരി കൊണ്ടിരിക്കുന്ന ആഭ്യന്തര കലാപങ്ങൾ. രാജ്യം രാജ്യത്തോടും ജാതി ജാതിയോടും ശക്തിയോടെ കലഹിച്ചു കൊണ്ടിരിക്കുന്നു.
എന്നാൽ രാജ്യങ്ങൾ തമ്മിൽ മാത്രമല്ല, വ്യക്തി ജീവിതങ്ങളിലും ഈ കാലഘട്ടം അസമാധാനത്തിന്റേതാണെന്ന് നമുക്ക് സമകാലിക സംഭവങ്ങളിൽ നിന്നും കാണുവാൻ സാധിക്കും. നിസ്സാര വിഷയങ്ങളിൽ ഉണ്ടാകുന്ന അനേകം കൊലപാതകങ്ങൾ, വൈകാരിക ചിന്തയുടെ പേരിൽ സംഭവിക്കുന്ന ആത്മഹത്യകൾ, വർദ്ധിച്ചു വരുന്ന വിവാഹബന്ധങ്ങളിലെ തകർച്ചകൾ, മയക്കുമരുന്നുകൾക്ക് അടിമകളാകുന്ന യുവത്വം. എങ്ങും സമാധാനമില്ലാത്ത അവസ്ഥാ വിശേഷം.
മതങ്ങളും മതനേതാക്കളുമാണ് ദേശത്തിൽ സമാധാനം ക്രമീകൃതമായി നിലനിർത്തുന്നതിൽ വലിയ പങ്കു വഹിച്ചുകൊണ്ടിരുന്നത്. ദൈവസ്നേഹവും ദൈവഭയവും ആണ് പലപ്പോഴും ജീവിതങ്ങളെ നിലനിർത്തി പോരുന്നത്. എന്നാൽ ഇന്ന് ആത്മീയതയും സമാധാനത്തിൽ നിന്ന് അകന്ന് പരസ്പരം വിദ്വേഷം പരത്തുന്ന ഇടങ്ങളായി കൊണ്ടിരിക്കുന്നു. പരസ്പരം സ്നേഹിക്കാൻ ആകാതെ ദ്വേഷിക്കുവാൻ നമ്മെ പഠിപ്പിക്കുന്നു.
എന്നാൽ ക്രിസ്തുതന്ന സമാധാനം അത് ഉള്ളങ്ങളെ വലിയ രൂപാന്തരത്തിലേക്ക് നയിക്കുന്നതും കാലങ്ങളായി അത് തെളിയിക്കപ്പെട്ടതുമാണ്. നമ്മെ ക്രിസ്തുവിന് സമർപ്പിക്കുമെങ്കിൽ ആ സമാധാനത്താൽ നമ്മെ നിറയ്ക്കുവാൻ അവൻ ശക്തനാണ്. യേശു പറഞ്ഞു “എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കുകയും അരുത്”.
അസമാധാനത്തിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈ ലോകസാഹചര്യത്തിൽ എങ്ങും അസഹിഷ്ണുതയും പ്രതികൂലങ്ങളും നിറഞ്ഞു നിൽക്കുമ്പോൾ ക്രിസ്തു തന്ന ഈ വലിയ സമാധാനം പ്രാപിക്കുവാൻ ആത്മാവ് ഉള്ളങ്ങളോട് ഇടപെടുമാറാകട്ടെ. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.